ന്യൂയോർക്ക്: ലോകത്തെ പിടിച്ചുലച്ച അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക അതിക്രമ പരമ്പരയിൽ ഒരു ഇന്ത്യൻ യുവതിയും ഇരയായതായി പുതിയ വെളിപ്പെടുത്തൽ. കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയലുകളിലാണ് നിർണായക സൂചനകൾ.
എപ്സ്റ്റീന്റെ ഇരകൾക്കായി വാദിക്കുന്ന പ്രമുഖ അഭിഭാഷക ബ്രിട്ടാനി ഹെൻഡേഴ്സൺ 2020 ജനുവരിയിൽ അയച്ച ഇമെയിലിലാണ് ഇന്ത്യയിലുള്ള യുവതിയെക്കുറിച്ചു പരാമർശിക്കുന്നത്.
പീഡനത്തിനിരയായവർക്ക് ആറ് സെഷൻ സൗജന്യ തെറാപ്പി നൽകുന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് നിലവിൽ ഇന്ത്യയിലുള്ള തന്റെ ക്ലയന്റിന് അവിടെ ചികിത്സ ലഭ്യമാണോ എന്ന് അവർ അന്വേഷിച്ചത്.
പേര് വെളിപ്പെടുത്താത്ത യുവതി നിലവിൽ ഇന്ത്യയിലാണ് താമസിക്കുന്നത്. അവർക്ക് അവിടെ തെറാപ്പി ലഭിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ? ആറ് സൗജന്യ സെഷനുകൾക്ക് അവർ അർഹയാണോ തുടങ്ങിയ വിവരങ്ങളാണ് ഹെൻഡേഴ്സന്റെ ഇമെയിൽ ഉള്ളടക്കം.
ദുബായിലെ ഇന്ത്യൻ മോഡൽ
പുറത്തുവന്ന രേഖകളിൽ മറ്റൊരു ഭാഗത്തും ഇന്ത്യൻ വനിതയെക്കുറിച്ചു പരാമർശമുണ്ട്. 2009ൽ ഒരാൾ എപ്സ്റ്റീന് അയച്ച ഇമെയിലിൽ ദുബായിൽ താമസിക്കുന്ന ഒരു സുന്ദരിയായ ഇന്ത്യൻ മോഡലിനെക്കുറിച്ച് പറയുന്നുണ്ട്. മോഡലിന്റെ വീഡിയോ ലിങ്കും ഇമെയിലിനൊപ്പം ഉണ്ടായിരുന്നുവെങ്കിലും നിലവിൽ അതു ലഭ്യമല്ല.
അധികാരവും പണവും ഉപയോഗിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടെ വൻതോതിൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ അമേരിക്കൻ സാമ്പത്തിക വിദഗ്ധനായിരുന്നു ജെഫ്രി എപ്സ്റ്റീൻ. ന്യൂയോർക്കിലെ ജയിലിൽ വിചാരണ കാത്തുകഴിയവെ 2019 ഓഗസ്റ്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. മരണം ആത്മഹത്യയാണെന്ന് അധികൃതർ സ്ഥിരീകരിച്ചെങ്കിലും ഇതിനെച്ചൊല്ലി നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.